ചൈനക്കെതിരെ ഇന്ത്യയുടെ ‘പ്രതിഷേധാ’യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍

ചൈനക്കെതിരെ ഇന്ത്യയുടെ 'പ്രതിഷേധാ'യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍ 1

   

ചൈനയുടെയും പാക്കിസ്ഥാന്‍റെയും തുടര്‍ച്ചയായുള്ള അതിര്‍ത്തി ലംഘനങ്ങളെ നേരിടാന്‍ ഇന്ത്യ തങ്ങളുടെ വജ്രായുധം ഒരിക്കല്‍കൂടി പരീക്ഷിച്ചു. അരുണാചല്‍പ്രദേശില്‍ ചൈന അതിര്‍ത്തി ലംഘിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ ഇന്നലെ രാത്രി വൈകിയാണ് പ്രതിഷേധം (protest) എന്നറിയപ്പെടുന്ന മാരകായുധം ഇന്ത്യ വീണ്ടും പുറത്തെടുത്തത്. ആദ്യം ഹൈക്കമ്മീഷന്‍ തലത്തിലും തുടര്‍ന്നു ഇന്ന് രാവിലെയോടെ വിദേശകാര്യ സെക്രട്ടറി തലത്തിലും പ്രയോഗിച്ച ‘പ്രതിഷേധം’ ബീജിങ്ങില്‍ ഉണ്ടാക്കിയ നാശനഷ്ടം എത്രത്തോളമെന്ന് ഇനിയും അറിവായിട്ടില്ല. എങ്കിലും ഇന്ത്യയുടെ നീക്കത്തില്‍ ചൈന പരിഭ്രാന്തരാണെന്നും വാര്‍ത്തയറിഞ്ഞ് ബോധം കെട്ടുവീണ ചൈനീസ് പ്രസിഡന്‍റ് ഇനിയും അപകട നില തരണം ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. മന്‍മോഹന്‍ സിങ്ങുമായുള്ള അടിയന്തര കൂടിക്കാഴ്ചക്ക് ചൈനീസ് പ്രധാനമന്ത്രി സമയം ചോദിച്ചെങ്കിലും ഇന്ത്യ അത് നിഷേധിച്ചതായി സൂചനയുണ്ട്. 24 മണിക്കൂറിനകം സൈന്യത്തെ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ ഭീഷണി മുഴക്കിയതോടെ അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

1984ല്‍ ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷമാണ് ഇന്ത്യ തങ്ങളുടെ സ്വന്തം വജ്രായുധത്തിന്‍റെ പണിപ്പുരയില്‍ കടന്നത്. ഇടക്ക് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ അതിന്‍റെ ഗവേഷണ- വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെങ്കിലും അദ്ദേഹം പോയതോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തി പ്രാപിച്ചു. ഇന്ന്‍ ഇത്തരം മാരകായുധങ്ങള്‍ സ്വന്തമായുള്ള ഏക രാജ്യമാണ് ഇന്ത്യ.റുവാണ്ട, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പക്കലും സമാനമായ ആയുധങ്ങള്‍ ഉണ്ടെന്ന് സംശയമുണ്ടെങ്കിലും അത് ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.   അമേരിക്കയും റഷ്യയും വരെ ഈ ഇന്ത്യന്‍ നിര്‍മ്മിത ആയുധത്തിന്‍റെ സാങ്കേതിക വിദ്യ കരസ്ഥമാക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനും ഒഴിച്ചുള്ള ആര്‍ക്കും തങ്ങളുടെ ‘ബ്രഹ്മാസ്ത്ര’ത്തിന്‍റെ സാങ്കേതിക ജ്ഞാനം കൈമാറാന്‍ തയ്യാറാണ് എന്നാണ് പ്രതിരോധ വകുപ്പിന്‍റെ ഇപ്പോഴത്തെ നിലപാട്.

കുറച്ചു സങ്കടം പറച്ചില്‍, സ്വല്‍പ്പം കണ്ണുനീര്‍, ഒരു പത്ര കുറിപ്പ് എന്നിവയും ചില രഹസ്യക്കൂട്ടുകളുമാണ് ‘പ്രതിഷേധ’ത്തിന്‍റെ ചേരുവകളെന്ന് ചില ഉന്നത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.  ഇത് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് കൈമാറാന്‍ ഇന്ത്യ നേരത്തെ തന്നെ തയ്യാറായിരുന്നെങ്കില്‍ ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലേയും യുദ്ധങ്ങളും കൂട്ടക്കൊലകളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യ കുറ്റകരമായ അലംഭാവമാണ് കാട്ടിയതെന്നും റെഡ്ക്രോസ്സ് നേരത്തെ ആരോപിച്ചിരുന്നു. ജോര്‍ജ്ജ് ബുഷിന്‍റെ ഒരു പ്രതിഷേധത്തില്‍ ഒതുങ്ങുമായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഒടുവില്‍ അഫ്ഗാനിലെ ഭീകര യുദ്ധത്തിലും ആയിരങ്ങളുടെ കൂട്ടക്കൊലയിലുമാണ് അവസാനിച്ചത്. യുദ്ധത്തിന്‍റെ ഭീമമായ ചെലവ് അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ലോകത്തിന് മുഴുവന്‍ മാതൃകയായ ‘പ്രതിഷേധ’ നിലപാട് സ്വീകരിച്ച മന്‍മോഹന്‍ സിങ്ങ് അതോടെ അമേരിക്കന്‍ പ്രസിഡന്‍റ്മാരുടെ വരെ ആരാദ്ധ്യ പുരുഷനുമായി.

ചൈനക്കെതിരെ ഇന്ത്യയുടെ 'പ്രതിഷേധാ'യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍ 2

അടുത്തകാലത്ത് കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയപ്പോഴും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. മറുപടിയായി പാക്കിസ്ഥാന്‍ നാല് ഇന്ത്യന്‍ ജവാന്മാരെ കൂടി വധിച്ചപ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമായ പ്രതിഷേധം (ഇതിന് ഹൈഡ്രജന്‍ ബോംബിനെക്കാള്‍ പ്രഹരശേഷിയുണ്ടെന്ന് കരുതുന്നു) പുറത്തെടുത്തു. ക്രിക്കറ്റ് എന്ന പുതുതലമുറ ആയുധം ഇന്ത്യ വര്‍ഷങ്ങളായി പാക്കിസ്ഥാനുമേല്‍ പ്രയോഗിക്കുന്നുണ്ട്. ക്രിക്കറ്റ് മല്‍സരങ്ങളുടെ അഭാവത്തില്‍ പാക്കിസ്ഥാനെ സാമ്പത്തികമായി തകര്‍ക്കുകയും അതോടൊപ്പം അവിടത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ട് ആ രാജ്യത്തെ നശിപ്പിക്കുകയുമാണ് ഇതുവഴി ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ചൈനയില്‍ ക്രിക്കറ്റ് ഇല്ലാത്തതുകൊണ്ട് അവര്‍ക്കു നേരെ ആ ആയുധം പ്രയോഗിക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈനയുടെ ഏറ്റവും വലിയ ശക്തിയെന്നും പാര്‍ട്ടിയെ തകര്‍ത്താല്‍ ആ രാജ്യം തന്നെ ഇല്ലാതാകുമെന്ന്‍ കേന്ദ്രസര്‍ക്കാരിന് അഭിപ്രായമുണ്ടെങ്കിലും അതെങ്ങനെ വേണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായിയെ അതിനായി അങ്ങോട്ടയക്കാമെന്ന് വി.എസും അതല്ല വി.എസിനെ തന്നെ നിയോഗിക്കാമെന്ന് പിണറായിയും അഭിപ്രായപ്പെട്ടെങ്കിലും ആന്‍റണി അതംഗികരിച്ചില്ല. അത്രക്ക് ക്രൂരത പാടില്ലെന്നും ആവശ്യമെങ്കില്‍ ബീജിങ്ങില്‍ അണു ബോംബിടാമെന്നുമാണ് ആന്‍റണിയുടെ നിലപാട്.


Image courtesy :www.santabanta.com

5 thoughts on “ചൈനക്കെതിരെ ഇന്ത്യയുടെ ‘പ്രതിഷേധാ’യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍”

Leave a Comment

Your email address will not be published. Required fields are marked *