51 വെട്ടുകള്‍

51 വെട്ടുകൾ

അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു.

പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമയില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയുണ്ടെന്ന് അവര്‍ക്ക് തോന്നി.

ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുപ്രവർത്തകന്റെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു.

പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ പുല്ലുവഴി ഗവ. യു. പി സ്കൂളിലെ അധ്യാപന ജോലിക്കിടയില്‍, എപ്പോഴോ പരിചയപ്പെട്ട ആ നല്ല മനുഷ്യന്‍റെ നിഷ്കളങ്കതയാണ് ഇഷ്ടമായത്. പിന്നീട് നടന്ന രജിസ്റ്റെര്‍ ഓഫീസിലെ ഒത്തു ചേരലിന് സാക്ഷികളായി കൂടെയുണ്ടായിരുന്നത് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. വര്‍ഷങ്ങളായി അടുത്തറിയാവുന്ന പ്രിയപ്പെട്ട കൂട്ടുകാര്‍…………. താഴെ ഒപ്പിട്ടത് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ മനക്കല്‍ ശശീന്ദ്രനും, ബ്രാഞ്ച് സെക്രട്ടറിയായ ബാലപ്പന്‍ ആചാരിയുമാണ്.

സുനന്ദക്ക് തുടക്കത്തില്‍ പ്രശ്നങ്ങളുണ്ടാവും. പുതിയ സാഹചര്യങ്ങള്‍…………….. പുതിയ ആള്‍ക്കാര്‍……………. പക്ഷെ എന്തുണ്ടെങ്കിലും എന്നെ വിളിക്കാം. വളരെ ചെറുപ്പത്തില്‍ നിനക്ക് നഷ്ടപ്പെട്ടു പോയ നിന്‍റെ മൂത്ത ജ്യേഷ്ടന്‍റെ സ്ഥാനത്ത് കണ്ടാല്‍ മതി, എന്നെ………: ബാലപ്പന്‍ അന്ന് പറഞ്ഞു.

പിന്നെ ഒരാശ്വാസമുള്ളത്, അവിടെ നിന്നോട് പോരെടുക്കാന്‍ ആരുമില്ല എന്നുള്ളതാണ്. രഘുവിന്‍റെ രണ്ടു പെങ്ങള്‍മാരും കല്യാണം കഴിഞ്ഞ് അവരവരുടെ വീടുകളിലാണ്. ആകെയുള്ള അമ്മ ഒരു പാവവും. പക്ഷെ ഇയാള്‍ക്ക് അവരെ കഴിഞ്ഞിട്ടേയുള്ളൂ എല്ലാം, ഒരു പക്ഷെ ഈ താന്‍ പോലും. അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. : അയാള്‍ തുടര്‍ന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോള്‍ നിര്‍ദോഷമായി ചിരിച്ചുകൊണ്ട്, ഒന്നും പ്രതികരിച്ചില്ല എങ്കിലും, രഘുനന്ദനന്‍ അന്ന് രാത്രി പറഞ്ഞു:

സത്യമാണ് നന്ദാ, എനിക്ക് അമ്മയാണ് എല്ലാം. അച്ഛന്‍റെ മരണശേഷം, അമ്മയാണ് ഞങ്ങള്‍ മൂന്നു പേരെയും വളര്‍ത്തി ഈ നിലയിലെത്തിച്ചത്. അതിനിടയില്‍ സ്വന്തം കാര്യം നോക്കാന്‍ അമ്മ മറന്നു. ജോലിത്തിരക്കിനിടയില്‍ എനിക്കു പലപ്പോഴും അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയാറുമില്ല. ബാങ്ക് ജോലിയും രാഷ്ട്രീയ പ്രവർത്തനവുമൊക്കെയായിട്ട് എനിക്ക് ഒന്നിനും സമയം കിട്ടാറില്ല. ഇനി ഏതായാലും താനുണ്ടല്ലോ, ഇവിടത്തെ കാര്യങ്ങള്‍ നോക്കാന്‍…………..

അപ്പോള്‍ ആ മനുഷ്യന്‍റെ മുഖത്ത് സ്നേഹത്തിൻറെയും സമാധാനത്തിന്‍റെ തിരയിളക്കം കണ്ടു. സ്നേഹ സമ്പന്നനായ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നി. പക്ഷെ അപ്പോഴും സ്വന്തം അച്ഛനും സഹോദരങ്ങളുമൊക്കെ ഒരു വിങ്ങലായി അവശേഷിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു സെപ്റ്റംബർ മാസത്തില്‍, അര്‍ജുനും, അതും കഴിഞ്ഞ്, ഒരു ഏപ്രില്‍ മാസത്തില്‍, ജന്മനാ കരളിനു സ്വല്പം തകരാറുമായി മാളവികയും വരുമ്പോഴേക്കും കാര്യങ്ങള്‍ കുറെയൊക്കെ മാറിയിരുന്നു. അറ്റു പോയ ചങ്ങല കണികള്‍ വീണ്ടും കൂടി ചേര്‍ന്നു. സ്നേഹനിധിയായ അച്ഛന്‍, അനിയൻ, അങ്ങനെ എല്ലാം.

പക്ഷെ അപ്പോഴും മാളുവിന്‍റെ കാര്യത്തില്‍ ഒരു ആകുലത നിലനിന്നു. എന്നാല്‍ രഘുവേട്ടന് അധികം ടെന്‍ഷന്‍ ഉള്ളതായി തോന്നിയില്ല. അതോ പതിവു പോലെ, തന്നെ കൂടുതല്‍ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ച് ഒന്നും വീട്ടില്‍ പറയാതെ, പുറത്തു കൂട്ടുകാരുടെ അടുത്ത് പങ്കു വെച്ചതാണോ ആ പാവം ? അതായിരുന്നുവല്ലോ എന്നും അദ്ദേഹത്തിന്‍റെ ശീലം. സൌഹൃദം എന്നും ഒരു ദൌര്‍ബല്യമായിരുന്നു രഘുവേട്ടന്.

കൂട്ടുകാർക്കും പാർട്ടിക്കും വേണ്ടി എന്തും ചെയ്യും. അതായിരുന്നു പ്രകൃതം. അമ്മയുടെ വിഹിതമായി കിട്ടിയ വായനശാലയ്ക്ക് പുറകിലുള്ള ആറു സെന്റ് സ്ഥലം പാർട്ടി ഓഫിസ് പണിയാനായി വിട്ടു കൊടുത്തത് പോലും ഏറെ വൈകിയാണ് മറ്റുള്ളവർ അറിഞ്ഞത്.

ഓരോരുത്തരുടെ ആവശ്യങ്ങൾ മനസിലാക്കി ചെയ്യും. അച്ഛനും അതേ സ്വഭാവമായിരുന്നു എന്ന് രഘുവേട്ടന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. മുൻ പിൻ നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി കടം വാങ്ങിച്ചു കൂട്ടുന്നതിന്റെ പേരിൽ അമ്മ ഓരോന്ന് പറയുമ്പോൾ രഘുവേട്ടൻ ചിരിച്ചു കൊണ്ടിരിക്കുമെന്നല്ലാതെ മറുത്തൊന്നും പറയില്ല.

ദീര്‍ഘ നാളത്തെ ചികിത്സ കൊണ്ട് മാളുവിൻറെ അസുഖം ഭേദമാകും എന്ന ഉറപ്പു നല്‍കിയത് കോയമ്പത്തൂര്‍ മെഡിക്കല്‍ ‌ഫൌണ്ടേഷനിലെ പ്രഗത്ഭനായ ഡോ. രമാകാന്തനാണ്. അതുവരെ ട്രീറ്റ്മെന്റിനും റെഗുലർ ചെക്കപ്പിനുമായി ഇടയ്ക്കിടെ ഹോസ്പിറ്റലിൽ പോകേണ്ടി വരും.

പക്ഷെ ഇന്നലെ രാത്രിയുടെ നിശബ്ദധതയിലെപ്പോഴോ വന്ന ഒരു ഫോണ്‍കാള്‍ ആണ് എല്ലാം തകര്‍ത്തത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. കുറച്ചു സമയമെടുത്തു, സമനില വീണ്ടെടുക്കാന്‍……………

Read  ഗാന്ധിജി കണ്ട ആധുനിക ഇന്ത്യ

 രഘുവേട്ടനെ രാത്രി വരുന്ന വഴി, ആരോ വെട്ടി എന്ന് മാത്രമാണ് വിളിച്ചയാള്‍ പറഞ്ഞത്.

ഏതാനും മാസങ്ങളായി രഘുവേട്ടനും പാർട്ടിയിലെ ചില ആളുകളും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. ഒരു വിഭാഗം നേതാക്കളുടെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതോടെ അവർ അദ്ദേഹത്തെ വർഗ്ഗശത്രുവായി കാണാൻ തുടങ്ങി. ബാലപ്പനെ പോലുള്ള ചുരുക്കം ചില നേതാക്കളും സാധാരണക്കാരായ പ്രവർത്തകരുമാണ് രഘുവേട്ടന് തുണയായി നിന്നത്.

“പാർട്ടിയുമായി എനിക്കൊരു പ്രശ്നവും ഇല്ല. പക്ഷെ ചെയ്യാൻ പാടില്ലാത്ത കാര്യം ആര് ചെയ്താലും ഞാൻ ചോദിക്കും. അത് ഇനി എൻ്റെ അപ്പനാണെങ്കിലും ശരി” വീട്ടിൽ വച്ചു നടന്ന സുഹൃത് സദസിനിടയിൽ അദ്ദേഹം ഉറ്റ ചങ്ങാതിയായ ബാലപ്പനോടായി പറഞ്ഞു.

“നമുക്കിത് വേണോ രഘുവേട്ടാ?” അന്നു രാത്രി അയാളുടെ മാറിൽ ചേർന്ന് കിടക്കുന്നതിനിടയിൽ സുനന്ദ ചോദിച്ചു.

“എന്ത്?”

“അല്ല, പാർട്ടിയുമായുള്ള മത്സരം. എനിക്കെന്തോ പേടി തോന്നുന്നു”

“എന്തിന്? ഞാൻ ആരോടും മത്സരിക്കുന്നില്ല നന്ദാ. പാർട്ടിയെ മറന്നു കൊണ്ട് ചില ആളുകൾ ചെയ്യുന്നത് ശരിയല്ല എന്നേ പറയുന്നുള്ളു.” അയാൾ എഴുന്നേറ്റ് ജനാലയോട് ചേർന്നുള്ള ഹാങ്ങറിൽ തൂക്കിയിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് സിഗററ്റിന്റെ പാക്കറ്റ് എടുത്തു. അതിൽ നിന്ന് ഒരു സിഗരറ്റെടുത്ത് കത്തിച്ചു.

“ഇത് ഞാൻ മാത്രം പറയുന്നതല്ല. നമ്മുടെ കുഞ്ഞമ്പു ഏട്ടനെ പോലെയുള്ള എത്രയോ പേർ, പല കാരണങ്ങൾ കൊണ്ട് അവർ മുന്നോട്ട് വരുന്നില്ല എന്നേയുള്ളു. ” അയാൾ പറഞ്ഞു.

“പക്ഷെ ഓരോന്ന് കേൾക്കുമ്പോൾ എനിക്ക് പേടിയാകുന്നു. ഒന്നാമത് രഘുവേട്ടൻ പോയാൽ വരുന്നത് നേരം കെട്ട സമയത്താണ്. വരുന്നത് വരെ ഞാനും അമ്മയും ഇവിടെ ഉറങ്ങാറില്ല” സുനന്ദ കട്ടിൽ നിന്ന് എഴുന്നേറ്റു.

“നീയാണ് ഓരോന്ന് പറഞ്ഞ് അമ്മയെ കൂടി ആധി കേറ്റുന്നത്. ഒന്നും സംഭവിക്കില്ല. ഈ കണ്ണൂക്കരയുടെ മുക്കും മൂലയും എനിക്കറിയാം. ഞാൻ അറിയാത്ത ഒരു വീടും ഇവിടെയില്ല. നീ നോക്കിക്കോ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അല്ലേ വരുന്നത്? ഞാനും ബാലപ്പനും ശശാങ്കനും റിയാസുമൊക്കെ ഇറങ്ങാൻ പോകുകയാ. ഇത് തിരുത്താനുള്ള അവസരമാണ്. നമ്മുടെ ആളുകൾ സ്വതന്ത്രന്മാരായി നിൽക്കും. അപ്പോൾ ജനങ്ങളുടെ വികാരം എന്താണെന്ന് മുകളിൽ ഇരിക്കുന്നവർക്ക് മനസിലാകും. ജയിച്ചെന്ന് വച്ച് ഞങ്ങൾ അപ്പുറത്തേയ്ക്ക് പോകാനെന്നും പോകുന്നില്ല. ഇവിടെ തന്നെയുണ്ടാകും. ” അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പക്ഷെ രഘുനന്ദനൻ വിചാരിച്ചത് പോലെയല്ല പിന്നീട് നടന്നത്. നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ അയാൾ താമസിയാതെ പാർട്ടിയിൽ നിന്ന് പുറത്തായി. അതോടെ ബാലപ്പൻ യഥാർത്ഥ രാഷ്ട്രീയക്കാരനായി. പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങി അയാൾ പഴയ ലാവണത്തിൽ തന്നെ നിലയുറപ്പിച്ചു. പക്ഷെ അതൊന്നും രഘുനന്ദനനെ തളർത്തിയില്ല.അയാൾ രൂപീകരിച്ച പുതിയ പാർട്ടി മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ച വച്ചത്. കണ്ണൂക്കര പഞ്ചായത്തിലെ പകുതിയിലധികം സീറ്റുകൾ പിടിച്ചെടുത്ത അവർ അധികാരത്തിലുമെത്തി.

പുലര്‍ച്ചെ, ഡെറ്റോൾ മണമുള്ള ചുവരുകളുടെ ഇടയില്‍, ഹൃദയമിടിപ്പും ഭയാശങ്കകളും കൂടി വരുന്ന നിമിഷങ്ങളില്‍ കാത്തിരിക്കുമ്പോഴും, എല്ലാം അതിജീവിച്ച്, ആ മനുഷ്യന്‍ തിരികെ വരുമെന്ന പ്രതീക്ഷ ബാക്കിയായിരുന്നു.

അത്യാഹിത വിഭാഗത്തിന്‍റെ വാതില്‍ തുറന്ന് പുറത്തേക്കു വന്ന, ഡോ.ഗംഗ പോറ്റിയുടെ വാക്കുകള്‍ ഇടിവാളു പോലെയാണ് തറച്ചത് :

ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷെ……….. 51 വെട്ടുകളാണ് ഉണ്ടായിരുന്നത്. Scarier than brutishness.

51 വെട്ടുകള്‍!!! ഈശ്വരാ…………

ആർക്കാണ് ഇത്രയും വലിയ പാതകം ചെയ്യാൻ മനസ് വന്നത്? രഘുവേട്ടൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ: കേട്ടപാടെ സുനന്ദ ബോധം കെട്ടു വീണു.

പിന്നീടെപ്പോഴോ, പോസ്റ്റ്‌മാര്‍ട്ടം കഴിയുന്നതും കാത്ത്, ആള്‍ക്കൂട്ടത്തിന്‍റെ നടുവില്‍ എല്ലാം തകര്‍ന്നവനെ പോലെ നില്ക്കുമ്പോള്‍, രഘുനന്ദനന്‍റെ സന്തത സഹചാരിയായിരുന്ന ശശാങ്കന്‍റെ അടുത്ത് ആരോ പറഞ്ഞു, തലേന്ന് മംഗലാപുരത്ത് നിന്നു വന്ന കൊലയാളി സംഘത്തിനു രഘുനന്ദനനെ കാണിച്ചു കൊടുത്തത്, അയാളുടെ സഹോദര തുല്യനായ ബാലപ്പന്‍ ആചാരിയാണെന്ന്. നഗരത്തില്‍ പകല്‍ നടന്ന കാട്ടികൊടുക്കലിനു സാക്ഷികളുണ്ട്. ഇലക്ഷന് മുമ്പ് വരെ രഘുവേട്ടന്‍റെ തോളില്‍ കയ്യിട്ടു നടന്ന ആള്‍, വരുംവരായ്കകളെ ഭയന്നോ അല്ലെങ്കിൽ സ്ഥാനമാനങ്ങൾ മോഹിച്ചോ പിന്നീട് കളം മാറ്റി ചവിട്ടിയെങ്കിലും ഒറ്റുമെന്ന് ആരും കരുതിയില്ല. അതും കുട്ടിക്കാലം മുതൽ കൂടപ്പിറപ്പിനെ പോലെ ഒരുമിച്ച് കളിച്ചു വളർന്ന ചങ്ങാതിയെ,

രണ്ടു ദിവസത്തിനു ശേഷമുള്ള ഒരു വൈകുന്നേരം, പോലീസ് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുഴക്കരയിലെ പഴയ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ബാലപ്പനെ തേടി, ഒരു ഫോണ്‍ കാള്‍ എത്തി: ചേട്ടാ, വളരെ ചെറുപ്പത്തിലെ ജ്യേഷ്ടന്‍ നഷ്ടപ്പെട്ടു പോയ ഒരു അനിയത്തിയാണ് ഞാന്‍……… അന്ന് പറഞ്ഞത് പോലെ എനിക്ക് ഒരു സഹായം വേണം……… എന്‍റെ ഭര്‍ത്താവ്………………..

ചിരപരിചിതമെങ്കിലും അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടപ്പോൾ ബാലപ്പൻ ഞെട്ടിത്തരിച്ചു. പശ്ചാത്താപ വിവശനായ അയാളുടെ കയ്യില്‍ നിന്നും റിസീവര്‍ താഴെ വീണു.

The End

Leave a Comment

Your email address will not be published. Required fields are marked *