ഇരട്ടക്കുട്ടികളുടെ അച്ഛന്‍- കഥ Last Part

kids

ഇരട്ടക്കുട്ടികളുടെ അച്ഛന്‍- കഥ Part 1 വായിക്കാം

രണ്ടാം ഭാഗം

വൈശാഖേട്ടാ, നമുക്ക് ആണ്‍കുട്ടി മതി കേട്ടോ. പെണ്‍കുട്ടിയായാല്‍ ഇന്ന്‍ എന്താ ചെലവ് ? സ്വര്‍ണ്ണത്തിന്‍റെ വിലയാണെങ്കില്‍ ഓരോ ദിവസവും കേറി കേറി വരുകയാ.ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു…………. : പതിവ് ഹോസ്പിറ്റല്‍ ചെക്കപ്പ് കഴിഞ്ഞു വന്ന ഒരു രാത്രിയില്‍ അയാളുടെ നെഞ്ചില്‍ ചാരിക്കിടന്നുകൊണ്ട് ഗായത്രി പറഞ്ഞു.

നിനക്കിത് മാസം രണ്ടല്ലേ, ഗായി. അതോ വന്നയുടനെ നീ അവളെ കെട്ടിച്ചു വിടാന്‍ പോകുകയാണോ ? : കേട്ട മാത്രയില്‍ വൈശാഖന്‍ കളിയാക്കി.

എന്നാലും നമുക്കൊരു മുന്‍കരുതല്‍ വേണമല്ലോ. അല്ല, അവള്‍ എന്നു പറയാന്‍ വൈശാഖേട്ടന്‍ ഇപ്പോഴേ ഉറപ്പിച്ചോ പെണ്‍കുട്ടിയാണെന്ന്…………. ?: ഗായത്രി മുഖം ചരിച്ച് അയാളെ നോക്കിക്കൊണ്ട് ചോദിച്ചു.

അത് പെണ്‍കുട്ടി തന്നെയായിരിക്കും. എനിക്കുറപ്പാ………….. ഇന്നോ ഇന്നലെയോ അല്ല, നിന്നെ പോലൊരു മോള്‍ വേണമെന്നത് ഏറെ നാളായുള്ള എന്‍റെ ആഗ്രഹമാണ്. ഇവിടെ കിട്ടാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും അവള്‍ക്ക് കൊടുക്കണം.  ഞാന്‍ അവള്‍ക്കുള്ള പേര് വരെ കണ്ടു വച്ചിട്ടുണ്ട്. വൈഗ. എങ്ങനെയുണ്ട്? : ഗായത്രിയുടെ തോളില്‍ കൈ ചുറ്റിക്കൊണ്ട് അയാള്‍ ചോദിച്ചു.

കൊള്ളാം. അതൊരു പഴയ നദിയുടെ പേരല്ലേ ? : ഗായത്രി സംശയം ചോദിച്ചപ്പോള്‍ വൈശാഖന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.

അത് വോള്‍ഗ. ഇതൊരു പുരാതന രാജ്യത്തിന്‍റെ പേരാണ്. പക്ഷേ ഞാനീ പേര് തിരഞ്ഞെടുത്തത് അത് കൊണ്ടൊന്നുമല്ല. നമ്മുടെ രണ്ടുപേരുടെയും പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ മോളുടെ പേരായി. : വൈശാഖന്‍ പറഞ്ഞു.

പേരും അത് തിരഞ്ഞെടുത്ത വിധവും ബോധിച്ച മട്ടില്‍ ഗായത്രി അയാളെ നോക്കി ചിരിച്ചു. ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍ സ്വപ്നത്തിലെ രാജകുമാരിയുടെ പേര് മാത്രമല്ല ആ രൂപം പോലും അയാള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ഗായത്രിക്ക് തോന്നി. ആ തോന്നല്‍ ശരിവയ്ക്കുമാറ് അവള്‍ക്കുള്ള കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ആ വീടിന്‍റെ മുക്കും മൂലയും അയാള്‍ നിറച്ചു. ഇനിയെങ്ങാനും ആണ്‍കുട്ടിയായാലോ എന്ന ഗായത്രിയുടെ കുസൃതി ചോദ്യം പോലും വൈശാഖന്‍ വകവച്ചില്ല.

ഹേ മനുഷ്യാ……… നിങ്ങളുടെ സന്തോഷം ആഘോഷിക്കാനല്ലേ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. എന്നിട്ടിപ്പോ ഒരുമാതിരി………..:  കോശിച്ചായന്‍റെ ചൂടന്‍ ശബ്ദം വൈശാഖനെ സ്വപ്നലോകത്തു നിന്നുണര്‍ത്തി.

അച്ചായന്‍ വൈശാഖന്‍റെ മുന്നിലുള്ള ഗ്ലാസെടുത്ത് അയാളുടെ കയ്യില്‍ പിടിപ്പിച്ചു:

ഇന്നാ പിടി……………ഒറ്റ വലിക്ക് കുടിക്ക്. ഉം………….

വൈശാഖന്‍ അത് വാങ്ങി ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഒറ്റ വലിക്ക് കുടിച്ചു. കോശിച്ചായന്‍റെയും ജോണിക്കുട്ടിയുടെയും മുഖം തെളിഞ്ഞു.

പാവം ഗായത്രി. എത്ര മാത്രം വിഷമിച്ചതാ അവള്‍……….  : ഒരു പെഗ്ഗ് അകത്തുചെന്നപ്പോള്‍ വൈശാഖന്‍ മനസ് തുറന്നു. കാലിയായ അയാളുടെ ഗ്ലാസിലേക്ക് കോശിച്ചായന്‍ വീണ്ടും ഒഴിച്ചു.

പോട്ടെടാ, ഇപ്പോ എല്ലാം ശരിയായില്ലേ ? ഇനി ഏറിയാല്‍ കുറച്ചു മണിക്കൂറുകള്‍………..പിന്നെ നിനക്ക് അവരെ കണ്ണു നിറച്ച് കാണാമല്ലോ. നിന്നെ ഇന്നലെ തന്നെ വിടണമെന്ന് ഉണ്ടായിരുന്നു, എനിക്ക്. പക്ഷേ ഇന്നലെ ആ ആഡിറ്റര്‍ വന്നതോടെ എല്ലാ പ്ലാനിങ്ങും തെറ്റി……….. : ജോണിക്കുട്ടി സഹോദരതുല്യമായ വാല്‍സല്യത്തോടെ പറഞ്ഞു.

ഇനി ഇവിടെ വയ്യ. അത്യാവശ്യത്തിന് ഒരു ഹോസ്പിറ്റലോ സ്കൂളോ ഒന്നുമില്ലാത്ത ഇവിടെ എന്തു വിശ്വസിച്ചാ അവരെയും കൊണ്ടു വരുന്നത് ?എറണാകുളത്തെ നമ്മുടെ മാര്‍ക്കറ്റിങ് ഓഫീസില്‍ കിട്ടുമോ എന്നു നോക്കണം. അല്ലെങ്കില്‍ അവിടെ തന്നെ വേറെയെന്തെങ്കിലും. ഇവിടെ ഗായത്രി പെടുന്ന പാട് എനിക്കു മാത്രം അറിയാം……………… : രണ്ടാമത്തെ പെഗ്ഗ് സ്വല്പം നുണഞ്ഞുകൊണ്ട് വൈശാഖന്‍ തുടര്‍ന്നു.

അതൊക്കെ നമുക്ക് സാവകാശം ആലോചിക്കാം. നീ ആദ്യം അവരെ പോയി കാണ്. ബാക്കിയൊക്കെ പിന്നെ…………… : വറുത്ത മീന്‍ കഷണത്തില്‍ കൈവച്ചുകൊണ്ട് ജോണിക്കുട്ടി പറഞ്ഞു.

അല്‍പമകലെയുള്ള ബഞ്ചിലിരുന്ന് ചിലര്‍ മദ്യപിക്കുന്നു. രൂപ ഭാവങ്ങള്‍ കണ്ടപ്പോള്‍ തമിഴന്‍മാരായിരിക്കുമെന്ന് വൈശാഖന് തോന്നി.

ജോണിക്കുട്ടി വീണ്ടും ഗ്ലാസ് നിറയ്ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് നല്ല കപ്പാസിറ്റിയാണല്ലോ എന്ന്‍ വൈശാഖന്‍ ഓര്‍ത്തു. കോശിച്ചായന്‍ കുറെ നേരമായി പകുതി തീര്‍ന്ന ഗ്ലാസുമായി നിശബ്ദനായി ഇരിക്കുന്നു.

ഇച്ചായന്‍ ഫിറ്റായി. ഇനി അനങ്ങില്ല. താങ്ങിക്കൊണ്ടു പോകേണ്ടി വരും…………….. : കഴുത്ത് ഒടിഞ്ഞു തൂങ്ങി അദ്ദേഹം ഇരിക്കുന്നത് കണ്ട് ജോണിക്കുട്ടി ചിരിച്ചു.

ഇന്നിനി ഓഫീസിലേക്ക് കൊണ്ടു പോകണ്ട. അച്ചായനെ ക്വാര്‍ട്ടേഴ്സില്‍ ഇറക്കി വിട്ടാല്‍ മതി……………:

കോശിച്ചായനെ നോക്കിക്കൊണ്ട് വൈശാഖന്‍ പറഞ്ഞു. ഗ്ലാസ് കാലിയാക്കിയ അയാള്‍ കുപ്പിയില്‍ ബാക്കി വന്ന കുറച്ച് മദ്യം കൂടി അതിലേക്ക് കമഴ്ത്തി.

അതത്രേയുള്ളൂ. നിന്‍റെ ജീപ്പ് വരുമ്പോള്‍ ഈ ലഗേജും അതില്‍ എടുത്തിടാം. തിരിച്ച് വരുന്ന വഴിക്ക് ക്വാര്‍ട്ടേഴ്സില്‍ ഇറക്കിയാല്‍  മതിയല്ലോ. ലോറിയുടെ വരെ വളയം പിടിച്ച് തഴമ്പിച്ച മുരുകന്  ഈ വെയ്റ്റൊക്കെ നിസാരമാണ്. എനിക്കു പക്ഷേ ഓഫീസില്‍ പോണം. പെട്ടെന്നെങ്ങാനും ഇന്‍സ്പെക്ഷനെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവിടെ ആരുമില്ലെങ്കില്‍ പുകിലാകും. ഈ ആഴ്ച ജനറല്‍ മാനേജറുടെ ഒരു വിസിറ്റിന് സാധ്യതയുണ്ടെന്ന് ഹെഡ് ഓഫീസില്‍ നിന്ന്‍ ഷെര്‍ലി ഇന്നലെ കൂടി പറഞ്ഞിരുന്നു………………. : തെല്ല് അസ്വസ്ഥതയോടെ ജോണിക്കുട്ടി പറഞ്ഞൊപ്പിച്ചു. മദ്യം തലയ്ക്കു പിടിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.

എന്തോ ശബ്ദം കേട്ടതും ഇരുവരും ഒരേപോലെ കോശിച്ചായന്‍ ഇരുന്ന ഭാഗത്തേയ്ക്ക് നോക്കി. ഛര്‍ദിച്ചു കൊണ്ട് അച്ചായന്‍ താഴെ വീണ ശബ്ദമാണ് അവര്‍ കേട്ടത്. ഞൊടിയിടയില്‍ അടുത്തെത്തിയ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ വാരിയെടുത്തു. വൈശാഖന്‍ മുഖം പിടിച്ച് തിരിച്ചപ്പോള്‍ അച്ചായന്‍റെ വായില്‍ നിന്ന്‍ നുരയും പതയും വരുന്നത് കണ്ടു. വൈശാഖനും ജോണിക്കുട്ടിയും ആശങ്കയോടെ മുഖത്തോട് മുഖം നോക്കി. അല്‍പമകലെ ഇരുന്ന്‍ മദ്യപിക്കുകയായിരുന്ന തമിഴന്‍മാരും കുഴഞ്ഞു വീഴുന്നത് കണ്ടു.

കാഴ്ച മങ്ങുന്നത് പോലെ തോന്നിയപ്പോള്‍ വൈശാഖന്‍ അടുത്തുള്ള ഡസ്ക്കില്‍ മുറുകെ പിടിച്ചു. അതിനിടയില്‍ കോശിച്ചായന്‍ അവരുടെ കയ്യില്‍ നിന്ന്‍ വഴുതി താഴേക്കു വീണു.

ചതിച്ചല്ലോ എന്‍റെ കര്‍ത്താവേ…………………..

ബഹളം കേട്ട് ഓടിയെത്തിയ ജോസഫേട്ടന്‍റെ ശബ്ദം വൈശാഖന്‍റെ കാതുകളില്‍ ഒരു പെരുമ്പറ പോലെ മുഴങ്ങി.

Read  തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി

ഹാഫ് ഡോര്‍ തുറന്ന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ മണിമലയും നാല്പത് വയസ്സ് തോന്നിക്കുന്ന ഒരു അപരിചിതനുംഅകത്തേയ്ക്ക് വന്നപ്പോള്‍ ഡോക്ടര്‍ പ്രകാശ് തരകന്‍ മുഖമുയര്‍ത്തി നോക്കി. എന്നിട്ട് ഇരിക്കാനായി മുന്നിലുള്ള ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ ചൂണ്ടി കാണിച്ചു. ഇരുന്നതിന് ശേഷം ഇന്‍സ്പെക്ടര്‍ കൂടെ വന്നയാളെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി.

ഇത് ബാഹുലേയന്‍. മിസ്റ്റര്‍ വൈശാഖന്‍റെ ബ്രദര്‍ ഇന്‍ ലാ ആണ്.

പ്രകാശ് തരകന്‍ നിസ്സംഗ ഭാവത്തോടെ തലയാട്ടി. അയാളുടെ മുഖത്തെ മ്ലാനത ബാഹുലേയനെ വല്ലാതെ ഭയപ്പെടുത്തി.

വൈശാഖന്‍ മൂന്നാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ പെട്ടു എന്ന വാര്‍ത്ത അറിഞ്ഞയുടന്‍ അയാള്‍ നാട്ടില്‍ നിന്ന് തിരിക്കുകയായിരുന്നു. ഗായത്രിയെയും പ്രായമായ അച്ഛനമ്മമാരെയും ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. അല്പമെങ്കിലും സൂചനയുള്ളത് ബാഹുലേയന്‍റെ ഭാര്യ ജയശ്രിക്ക് മാത്രമാണ്.

ഇപ്പോള്‍ വൈശാഖന് എങ്ങനെയുണ്ട്, ഡോക്ടര്‍ ? : ആശങ്കകള്‍ക്ക് അറുതി വരുത്താനെന്ന വണ്ണം ബാഹുലേയന്‍ ചോദിച്ചു.

അത്……………………….. കുറച്ചു ക്രിട്ടിക്കല്‍ ആണ്. കൂടെയുണ്ടായിരുന്ന ഒരു ജോണ്‍ കോശി ഉള്‍പ്പടെ മൂന്നു പേര്‍ ഇതിനകം മരിച്ചു. ജോണിക്കുട്ടി എന്നു പറയുന്ന ആളുടെ നില വളരെ സീരിയസ് ആണ്. വൈശാഖന്‍ സര്‍വൈവ് ചെയ്തു. പക്ഷേ………………………… : കയ്യിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് മടക്കിക്കൊണ്ട് ഡോക്ടര്‍ പ്രകാശ് തരകന്‍ പറഞ്ഞു. അയാള്‍ എന്തോ ഒളിക്കുന്നുണ്ടെന്ന് ബാഹുലേയന് തോന്നി.

ഡോക്ടറുടെ പതര്‍ച്ച കണ്ട സി.ഐ അലക്സാണ്ടര്‍ മണിമലയാണ്  ബാക്കി പറഞ്ഞത്……………

മെഥനോള്‍ ചേര്‍ന്ന മദ്യമാണ് കഴിച്ചിരിക്കുന്നത്. ഹൈലി ഡെയിഞ്ചറസ് കെമിക്കല്‍. അത് ഉള്ളില്‍ ചെന്നാല്‍ എന്തും സംഭവിക്കാം…………..

അപ്പോഴും തന്‍റെ ചോദ്യത്തിന് ഉത്തരമായില്ലല്ലോ എന്ന മട്ടില്‍ ബാഹുലേയന്‍ ഇരുവരെയും മാറി മാറി നോക്കി. അത് മനസിലാക്കിയ ഡോക്ടര്‍ പ്രകാശ് തരകന്‍ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട് ബാക്കി പൂരിപ്പിച്ചു.

ഹീ ലോസ്റ്റ് ഹിസ് ഐസൈറ്റ് ഫോറെവര്‍ !!!

ഇടിവാളു പോലെയാണ് ആ വാക്കുകള്‍ ബാഹുലേയന്‍റെ നെഞ്ചില്‍ പതിച്ചത്. വിശ്വസിക്കാനാവാതെ അയാള്‍ ഡോക്ടറുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

തലച്ചോറില്‍ നിന്ന് കണ്ണുകളിലേക്ക് ബ്ലഡ് സര്‍ക്കുലേറ്റ് ചെയ്യുന്ന  ഞരമ്പുകള്‍ക്കാണ് ഡാമേജ് സംഭവിച്ചത്. മെഥനോള്‍ ഉള്ളില്‍ കടന്നാല്‍ സാധാരണ സംഭവിക്കുന്നതാണ്. ലോകത്തൊരിടത്തും അതിന് ചികില്‍സയില്ല. ഹീ ഷുഡ് ലിവ് ലൈക്ക് ദിസ് റ്റില്‍ ദി എന്‍ഡ് :  പ്രകാശ് തരകന്‍റെ വാക്കുകള്‍ വല്ലാത്ത ഒരു നടുക്കത്തോടെയാണ് ബാഹുലേയന്‍ ശ്രവിച്ചത്. കുടുംബം മുഴുവനും പ്രത്യേകിച്ച് വൈശാഖനും ഗായത്രിയും വര്‍ഷങ്ങളായി കാത്തിരുന്ന്‍ തലേന്ന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജീവിതകാലം മുഴുവന്‍ അവരുടെ കളിചിരികളും കൊഞ്ചലുകളും കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയ വൈശാഖനെ കുറിച്ചോര്‍ത്തപ്പോള്‍ ബാഹുലേയന് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. അതിനിടയില്‍ അലക്സാണ്ടര്‍ മണിമലയും ഡോക്ടറും പറഞ്ഞ ആശ്വാസവാക്കുകള്‍ അയാള്‍ കേട്ടതേയില്ല.

അപ്പോള്‍ അകത്ത് അത്യാഹിത വിഭാഗത്തില്‍ ബോധം വന്നും പോയുമിരുന്ന ഒരു യുവാവ് സ്ഥലകാല ബോധം വീണ്ടെടുത്ത് നാട്ടിലേക്ക് പോകാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.തന്‍റെ ജീവിതം വര്‍ണ്ണാഭമാക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഇരട്ടിമധുരമായി വന്ന രാജകുമാരിമാരെയും അവരുടെ അമ്മയെയും കാണാന്‍ അയാളുടെ ഹൃദയം തുടിച്ചു.അവരുടെ കിളികൊഞ്ചലുകള്‍ കാതില്‍ മുഴങ്ങിയെങ്കിലും കാഴ്ച മറയ്ക്കപ്പെട്ടത് ആ ചെറുപ്പക്കാരന് അസ്വസ്ഥത ഉണ്ടാക്കി. മുമ്പെപ്പോഴോ അയാളുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ പിഞ്ചു കുഞ്ഞിന്‍റെ രൂപത്തിലുള്ള ഒരു പാവക്കുട്ടി അന്നേരം ദിവാസ്വപ്നത്തില്‍ വന്ന്‍  ഇരുട്ടിന്‍റെ ആ പുതിയ തടവുകാരനെ നോക്കി ചിരിക്കുകയും തന്‍റെ അടുത്തേയ്ക്ക് മാടി വിളിക്കുകയും ചെയ്തു.

The End


Image Credit: www.parents.com

4 thoughts on “ഇരട്ടക്കുട്ടികളുടെ അച്ഛന്‍- കഥ Last Part”

  1. കഥ ഇഷ്ടപ്പെട്ടു. ഇതിലും ഒരുപാട് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ, കഥ എന്ന രീതിയിൽ ആ ദുരന്തം വായനക്കാരിൽ കൂടുതൽ ആഘാതം സൃഷ്ടിക്കുകായിരുന്നു എന്നാണ് തോന്നുന്നത്. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, അച്ഛനായതിന്റെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെ കാണാനിറങ്ങുന്ന കഥാനായകൻ, അതിനു മുമ്പ് ഒരു നേരമ്പോക്ക് എന്ന രീതിയിൽ കഴിച്ച മദ്യം അയാളുടെ കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ദുരന്തം – ഇതാണല്ലോ കഥയുടെ കാമ്പ്. ഇതിനു കൂടുതൽ ഊന്നൽ നൽകി കൊണ്ട് സുഹൃത്തുക്കളെയും മറ്റും ഏറ്റവും കുറഞ്ഞ, എന്നാൽ എല്ലാം ദ്യോതിപ്പിക്കുന്ന വരികളിൽ സൂചിപ്പിച്ചു കൊണ്ട് കഥ പറയുകയായിരുന്നു കൂടുതൽ നല്ലത്.

    1. അഭിപ്രായത്തിനും വിശദമായ വിലയിരുത്തലിനും വളരെ നന്ദി ചേട്ടാ. ഇന്നത്തെ വായനക്കാര്‍ക്ക് കഥ ചുരുക്കി പറയുന്നതാണ് ഇഷ്ടം എന്നറിയാം. പക്ഷേ ഓരോ കഥാപാത്രത്തെയും വിശദമായി അവതരിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാത്ത പക്ഷം ജീവനില്ലാത്ത വെറും പേരുകള്‍ മാത്രമായി അവ ചുരുങ്ങും. അങ്ങനെയാവുമ്പോള്‍ അതിന്‍റെ ആഘാതം ഒരുപക്ഷേ വേണ്ട വിധം ജനങ്ങളിലെത്തില്ല. ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു ഈ കഥ. ചുരുക്കി ഇത്രയും ആക്കിയതാണ്. ഏതായാലും താങ്കള്‍ പറഞ്ഞത് പോലെ പരമാവധി ചെറുതാക്കാന്‍ ഇനി ശ്രദ്ധിക്കാം

  2. കഥ ഇഷ്ടപ്പെട്ടു. ഇതിലും ഒരുപാട് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ, കഥ എന്ന രീതിയിൽ ആ ദുരന്തം വായനക്കാരിൽ കൂടുതൽ ആഘാതം സൃഷ്ടിക്കുകായിരുന്നു എന്നാണ് തോന്നുന്നത്. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, അച്ഛനായതിന്റെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെ കാണാനിറങ്ങുന്ന കഥാനായകൻ, അതിനു മുമ്പ് ഒരു നേരമ്പോക്ക് എന്ന രീതിയിൽ കഴിച്ച മദ്യം അയാളുടെ കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ദുരന്തം – ഇതാണല്ലോ കഥയുടെ കാമ്പ്. ഇതിനു കൂടുതൽ ഊന്നൽ നൽകി കൊണ്ട് സുഹൃത്തുക്കളെയും മറ്റും ഏറ്റവും കുറഞ്ഞ, എന്നാൽ എല്ലാം ദ്യോതിപ്പിക്കുന്ന വരികളിൽ സൂചിപ്പിച്ചു കൊണ്ട് കഥ പറയുകയായിരുന്നു കൂടുതൽ നല്ലത്.

    1. അഭിപ്രായത്തിനും വിശദമായ വിലയിരുത്തലിനും വളരെ നന്ദി ചേട്ടാ. ഇന്നത്തെ വായനക്കാര്‍ക്ക് കഥ ചുരുക്കി പറയുന്നതാണ് ഇഷ്ടം എന്നറിയാം. പക്ഷേ ഓരോ കഥാപാത്രത്തെയും വിശദമായി അവതരിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാത്ത പക്ഷം ജീവനില്ലാത്ത വെറും പേരുകള്‍ മാത്രമായി അവ ചുരുങ്ങും. അങ്ങനെയാവുമ്പോള്‍ അതിന്‍റെ ആഘാതം ഒരുപക്ഷേ വേണ്ട വിധം ജനങ്ങളിലെത്തില്ല. ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു ഈ കഥ. ചുരുക്കി ഇത്രയും ആക്കിയതാണ്. ഏതായാലും താങ്കള്‍ പറഞ്ഞത് പോലെ പരമാവധി ചെറുതാക്കാന്‍ ഇനി ശ്രദ്ധിക്കാം

Leave a Comment

Your email address will not be published. Required fields are marked *